Tuesday, February 16, 2021

തിരയെടുത്ത പ്രണയം


വാകതൻ ചോട്ടിലെ പൂമെത്തയോടല്ല

മലമേലെ ഉയരുന്ന മഞ്ഞോടുമല്ല താൻ

ഹൃദയത്തിനൊരുകോണിലവൾ തന്നെ തന്നിടും

പ്രണയാർദ്രമായൊരെൻ സ്ഥാനത്തിനോടുമേ…



ആയിരമനന്തമായ് തിരതല്ലിയിളകുന്ന

കടലിന്റെ തൂവെള്ള മണലിനോടും പിന്നെ

അതിനോട് ചേരുന്ന നനവിനോടും തന്നെ

അവളുടെയനശ്വര പ്രഥമ രാഗം.



ആദ്യമായ് കണ്ടതും കണ്ണോടിടഞ്ഞതും

കാറ്റും കലർപ്പും വെയിലും നിലാവതും

നന്മയും നറുമലർ ചുടുചുംബനങ്ങളും

സാക്ഷിയായ്‌ താഴുന്ന നിറമെഴും സൂര്യനും



കാലങ്ങളേറെയായ് താളു മറിച്ചൊരെൻ

ജീവിതപുസ്തകം പീലിയൊഴിഞ്ഞ പോൽ

ആയതുമവിടെയാണന്നോരു സന്ധ്യയിൽ

അസുരന്റെ കൈകളാൽ തിരതന്റെ താളം

പിഴച്ചതാ… കരളിന്റെയൊരു പാതിയൊലിച്ചു പോയ്



മണലിൻ മിനാരങ്ങൾ വെയിലേറ്റു വറ്റിയോ

ഞണ്ടുകൾ പിന്നോട്ട് കുഴിയിട്ട് മുങ്ങിയോ

തിരയിനി വിരിക്കും മണൽ കല്ലു കടലാസിൽ

പതിയില്ല… ആ പാദദ്വയമതോ ലോലമായ്



എന്റേതിനി എന്നുമെന്നേയ്ക്കും…..

തിരയെടുത്ത പ്രണയം




Published in "Keralanaadam" magazine 2020

No comments:

Post a Comment